Mar 24, 2010

ജന്മദിനം , ചില ഓര്‍മയും, പേടിയും

മാര്‍ച്ച്‌ 25 , എന്റെ ജന്മദിനമാണ്.1982 ലെ ഒരു വ്യാഴാഴ്ചയാണ്‌ ഞാന്‍ എന്റെ ജീവിത നിയോഗം തുടങ്ങുന്നത്‌.അതായത്‌ 28വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. ഓരോ ജന്മദിനവും എനിക്ക്‌ പേടിയാണിപ്പോള്‍. ഞാനെന്റെ യുവത്വത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്നു. ഓരോ ജന്മദിനവും എന്റെ യുവത്വത്തെ നഷ്ട്‌പ്പെടുത്തുന്നു എന്ന ഓര്‍മ എന്നെ ഭീതിപ്പെടുത്തുന്നു.
പക്ഷേ എന്റെ ജീവിതം എനിക്കു തുടങ്ങുന്നത്‌ ചിന്നം പിന്നം മഴപെയ്യുന്ന തുലാമാസത്തിലെ (മഴയുള്ളത്‌ കൊണ്ട്‌ തുലാം എന്ന് ഞാനങ്ങ്‌ നിരീക്ഷിച്ചതാണ്‌.കര്‍ക്കിടകവും ആവാം പക്ഷേ കര്‍കിടത്തിലെ പുഴ ഭീകര രൂപിണിയാണല്ലോ.ഓര്‍മയിലെ പുഴ സ്വച്ചന്ദമായിരുന്നു.) ഇരുട്ട്‌ മൂടിയ ഒരു മദ്ധ്യാഹ്നത്തിലാണ്‌.
എനിക്ക്‌ എന്റെ ജന്മദിനം എനിക്കോര്‍മയുള്ള എന്റെ ആദ്യത്തെ ദിനമാണല്ലോ.അന്ന് 3-4 ഒക്കെ ആവണം പ്രായം. ജനിച്ച്‌ വീണത്‌ എന്റെ ഉമ്മവീടിന്റെ പറമ്പിനെ ഉപദ്വീപ്‌ പോലെ അതിരുടുന്ന കടലുണ്ടി പുഴയിലും.അന്നൊക്കെ എന്റെ ഉമ്മ വീട്ടിലും പരിസരവീടുകളിലൊന്നും കുളിപുരകള്‍ ഉണ്ടായിരുന്നില്ല.എല്ലാവര്‍ക്കും പുഴയിലേക്ക്‌ തുറക്കുന്ന സ്വകാര്യ കടവുകളുണ്ടായിരുന്നു.കടവുകളൊക്കെയും ഒരു സംസ്കാരമായിരുന്നു.നാട്ടിലെ വാര്‍ത്തകളുടെ പ്രക്ഷേപണ കേന്ദ്രവും അപവാദങ്ങളുടെ സൃഷ്ടി കേന്ദ്രങ്ങളും പ്രസരണ കേന്ദ്രങ്ങളുമായിരുന്നു."പോയി നീന്തി കുളിക്കെടാ. കുട്ട്യോളിതൊന്നും കേക്കണ്ട' എന്ന പറച്ചില്‍ കടവുകളില്‍ ഞാന്‍ എത്ര കേട്ടിരുന്നു.
കടവുകള്‍ക്ക്‌ അപ്പുറത്തെ ഇല്ലികാടുകള്‍ കൌമാരങ്ങളുടെ ഉഷ്ണമേഘലകളുമായിരുന്നു. എന്നാല്‍ കൌമാരങ്ങള്‍ക്ക്‌ അലിഖിതമായൊരു പാരമ്പര്യ നിയമമുണ്ടായിരുന്നു.അതിന്റെ ഉല്ലംഘനം ഞാനൊരിക്കലും കണ്ടിട്ടില്ല.ചില സായാഹ്ന യൌവ്വനങ്ങളും മദ്ധ്യവയസ്സുകളും അതിനെ ലംഘിക്കുമ്പോഴൊക്കെയും കടവുകളിലെ സ്ത്രീകള്‍ കൂട്ടത്തോടെ ആര്‍ത്തു.കൌമാരങ്ങളൂം ബാല്യങ്ങളും ഇല്ലിക്കൂട്ടങ്ങളിലേക്ക്‌ കല്ലുകളെടുത്തെറിഞ്ഞു.നാടിന്റെ നിയമം ഇങ്ങനെയായിരുന്നു. "നമ്മുടെ കരയിലെ പെണ്ണുങ്ങള്‍ടെ കുളി നമ്മുടെ കാഴ്ചകളിലെ കുളിരാവരുത്‌. നമ്മുടെ കരയിലെ പെണ്ണുങ്ങളൊക്കെയും പെങ്ങന്മാരാവുന്നു. എന്നാല്‍ അക്കരപുറത്തെ പെണ്ണുങ്ങള്‍ കാഴ്ചയിലെ ഇമ്പവും ആണുങ്ങള്‍ നമ്മുടെപാരമ്പര്യ ശത്രുക്കളുമാകുന്നു.അവര്‍ നമ്മുടെ പെണ്ണുങ്ങളുടെ ശരീരത്തെ കാഴ്ചകള്‍ കൊണ്ട്‌ തുളക്കുമ്പോഴൊക്കെയും പ്രതിരോധിക്കേണ്ടിയിരിക്കുന്നു."
പുഴ നിര്‍ണ്ണയിക്കുന്ന അതിര്‍വര്‍മ്പ്‌ വല്ലാത്തതാണ്‌. പുഴയുടെ ഇരുകരകളിലും പരസ്പരം കാണുന്ന വീടുകളിലിരിക്കുന്നവര്‍ പോലും അയല്‍പക്കം എന്ന ശ്രേണിയില്‍ വരുന്നില്ല തന്നെ, നമ്മുടെ കരയിലെ 600-800 മീറ്റര്‍ അകലെയുള്ളവര്‍ പോലും അയല്‍വാസികളായിരിക്കെ തന്നെയും."അക്കരെ കുട്ടികള്‍" പോലും പന്തുകളിക്ക്‌ രണ്ട്‌ പോസ്റ്റുകള്‍ വേറെനാട്ടുന്നു.
പിന്നെയൊക്കെ കുളിമുറികള്‍ വീട്ടിനാഢംബര്‍വും ആളുകളുടെ അഭിമാനവുമായപ്പോള്‍ പുഴയിലെക്കുള്ള വഴികളിലൊക്കെ മുള്ളു പടര്‍ന്നു.ഇല്ലികൂട്ടങ്ങളൊക്കെ എന്നേ ഞങ്ങള്‍ വെട്ടി വിറ്റിരിന്നു. കുട്ടികള്‍ക്ക്‌ പോലും വൈകുന്നേരങ്ങളിലെ മണല്‍പരപ്പിലെ പന്തുകളിയും അതുകഴിഞ്ഞുള്ള വെള്ളത്തിലെക്കുള്ള ഊളിയിടലും പഴഞ്ചന്‍ ആസ്വാദങ്ങളുടെ ലിസ്റ്റിലേക്ക്‌ തള്ളി.വേനലിലെ വെള്ളമൊഴിഞ്ഞ മലപ്പുറം പുഴകളിലെ സെവന്‍സ്‌ ഫുട്‌ബാളില്‍ നിന്ന് ഇന്ത്യന്‍ പന്തുകളിയുടെ അഭിമാനമായി മാറിയവരെ നോക്കി ഇന്ന് മലപ്പുറം കുഞ്ഞു റൊണാള്‍ഡൊകള്‍ പറയുന്നു.അവരൊടെയൊന്നും പ്രൊഫഷണല്‍ ആയിരുന്നില്ലെന്ന്.
പുഴ എന്നെ ഇങ്ങനെ വാചാലനാക്കും .എന്റെ ഓര്‍മ, ജീവിതം തുടങ്ങുന്നത്‌ ആ പുഴയില്‍ നിന്നാണ്‌.
മദ്ധ്യാഹ്നത്തില്‍ വീട്ടിലെ ജോലിയൊക്കെ തീര്‍ത്താവണം ഉമ്മ എന്നേം കൊണ്ട്‌ പുഴയിലെക്ക്‌ കുളിക്കാനും അലക്കാനുമിറങ്ങിയത്‌.ആദ്യമൊക്കെ പുഴയിലേക്ക്‌ വീട്ടിലെ ആരെങ്കിലും പോവുന്നത്‌ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കും.ഊഴമിട്ടാണ്‌ വീട്ടിലെ മുതിര്‍ന്നപെണ്ണുങ്ങള്‍ അന്ന് കുളിക്കാനിറങ്ങിയിരുന്നത്‌. ആദ്യം അമ്മായിയും , പിന്നെ വല്ല്യുമ്മ, കുഞ്ഞാമ, രണ്ടാമത്തെ അമ്മായി. എന്നിങ്ങനെ ഈ ഊഴത്തിന്റെ അനുക്രമങ്ങളില്‍ മാറ്റമുണ്ടാവാമെങ്കിലും രണ്ടില്‍ കൂടുതല്‍ പേര്‍ ഒന്നിച്ച്‌ പുഴയിലേക്കിറങ്ങാറില്ല. പിന്നെ ഞങ്ങളൊക്കെ ആദ്യം പോവുന്നവരുടെ കൂടെയിറങ്ങുകയും അവസാനം വരുന്നവരുടെ കൂടെ കേറുകയും പതിവാക്കി.3-4 മണികൂര്‍ നീളുന്ന കുളികള്‍. അത്ര നീണ്ട കുളികള്‍ ബാല്യത്തിനു ശേഷം ഞാന്‍ കുളിച്ചിട്ടില്ല.
പുഴയില്‍ നിന്ന് ഓര്‍മ തുടങ്ങാന്‍ കാരണം അന്ന് ഉമ്മ എന്ന് വട്ടക്കല്ലില്‍ ഇരുത്തി. കടവിലെ ഓരോ കല്ലിന്നും ഓരൊ പേരാണ്‌.കുളികഴിഞ്ഞു വരുന്നവറോട്‌ മറ്റുള്ളവര്‍ ചോദിക്കും "ഇന്ന് വെള്ളം കേറ്യൊ എര്‍ങ്ങ്യോ?"മറുപടി ഇങ്ങനെ"വട്ടകല്ല് മൂടി, നിണ്ടകല്ലുമെക്കെത്ത്‌ണൂ" കല്ലുകളൊക്കെയും എത്ര നല്ല അടയാളപ്പെടുത്തലുകളാണ്‌. വയസ്സുകള്‍ പോലെ,.ഉമ്മ എന്നെ വട്ടക്കല്ലില്‍ ഇരുത്തി അലക്ക്‌ തുടങ്ങി. ഞാന്‍ ഉമ്മയറിയാതെ പതുക്കെ പുഴയിലേക്കിറങ്ങിതലയും താഴ്‌ത്തി നീന്താനുള്ള ശ്രമം. ഞാന്‍ അക്കരപുറത്തെത്തും എന്നുതന്നെ വിശ്വാസം . തലയുയര്‍ത്തുമ്പോള്‍ ഉമ്മ ഒത്തിരി മേലെ.വാവിട്ടു ഒന്നലറി,ഞാനങ്ങനെ ഒലിച്ചു പോവുന്നു.മുങ്ങിയും താണും.പൊങ്ങുമ്പോഴെക്കെ പുഴയിലേക്ക്‌ താഴ്‌ന്നിറങ്ങുന്ന ഇല്ലിക്കൂട്ടങ്ങള്‍ കാണുന്നു,ഉമ്മ നീന്തിയോ നടന്നോ വന്ന്.(ഉമ്മക്ക്‌ നടക്കാന്‍ മാത്രേ വെള്ളം കാണൂ.) എന്നെ നിഷ്‌പ്രയാസം എന്നെ പൊക്കിയെടുത്തു. അന്നായിരുന്നെന്റെ ഓര്‍മകളിലെ ജന്മദിനം.അതിനു മുന്‍പുള്ള പുരാതനമായ ഒരു ഓര്‍മയും എനിക്ക്‌ കിട്ടുന്നില്ല.ആ ദിനം 22-23 ഓ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാവണം.അന്ന് ആ വെള്ളത്തിലൊഴുകിയ അതെ തീക്ഷ്ണതയില്‍ ഈ ജന്മ ദിനത്തിലും ഞാന്‍ മരണഭയം അനുഭവിക്കുന്നു.അതിലേറെ നഷ്ടമാകുന്ന പ്രായത്തെക്കുറിച്ച്‌ അസ്വസ്ഥനാകുന്നു.

Mar 15, 2010

ഭൗമ മണിക്കൂർ അഥവാ ഭൂമിക്കായ്‌ ഒരു മണിക്കൂർ.



കാലാവസ്ഥാ വ്യതിയാനത്തേയും ആഗോളതാപനത്തേയും കുറിച്ച്‌ ബോധവൽക്കരിക്കുന്നതിനായ്‌ വേൾഡ്‌ വൈൽഡ്‌ ലൈഫ്‌ ഫണ്ട്‌ (WWF) ആഗോള വ്യാപകമായി നടത്തുന്ന ഇവന്റാണ്‌ എർത്ത് ഹവർ. ഭൂമിയുടെ നല്ല ഭാവിക്കായ്‌ ഊർജ്ജ സംരക്ഷണത്തേയും കാരബൺ വാതകങ്ങളുടെ പുറന്തള്ളനേയും കുറിചുള്ള അവബോധം സൃഷ്ടിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇവന്റ്‌ ആയാണ്‌ ഈ ഭൗമ മണിക്കൂറിനെ കണാക്കാക്കുന്നത്‌.

2007 ൽ ആസ്ട്രേലിയായിൽ തുടങ്ങിയ ഈ ഇവന്റിൽ കഴിഞ്ഞ വർഷം 88ഓളം രാജ്യങ്ങളിൽ നിന്നായി 3.5 കോടിയോളം ജനങ്ങൾ പങ്കുകൊണ്ട്‌ എന്നാണ്‌ കണക്ക്‌. എല്ലാവർഷവും മാർച്ച മാസത്തിലെ അവസാന ശനിയാഴ്ചയിൽ പ്രാദേശിക സമയം രാത്രി 8.30 മുതൽ 9.30 വരെയാണ്‌ ഭൗമ മണിക്കൂറായി കണക്കാക്കുന്നത്‌. ഈ ഒരു മണിക്കൂർ അത്യാവശ്യമല്ലാത്ത എല്ലാ ഉപകരണങ്ങളും വെളിച്ചവും അണാച്ചാണ്‌ ഈ ഇവന്റിൽ പങ്കു കോള്ളുന്നത്.ഈ വർഷം മാർച്ച്‌ 27 നാണ്‌ ഏർത്ത്‌ ഹവർ. നമ്മുക്കും ഒരു മണിക്ക‍ൂർ വെളിച്ചമണച്ച്‌ ഭൂമിയുടെ ഈ സംരക്ഷണ മണിക്കൂറിൽ പങ്കു കൊള്ളാം.
അപ്പൊ മറക്കണ്ട മാർച്ച്‌ 27, ഏർത്ത്‌ ഹവറിന്റെ ഭാഗമാവൂ...

Aug 20, 2009

കണ്ണാ‍ടി - ആതമ കവിത

കണ്ണാടിക്കുള്ളിൽ
ഉടൽ
ഉടയുകയാണെപ്പോഴും
എത്രയണിണൊരുങ്ങിയാലും
ചമയങ്ങളൊന്നും
കാണാനാവുന്നില്ല
നഗനത,
വെറും നഗനത
തൊലിയും മാംസവും
തുളഞ്ഞ്
ഹൃദയം
വെളിവാകുന്ന
അറപ്പുളവാക്കുന്ന
നഗനത.

Jun 26, 2009

TO : ഉപ്പ@ഗൾഫ്

മൂസായുടെ വടി കളഞ്ഞു
കിട്ടുകയാണെങ്കിൽ
കൂട്ടായി കടപ്പുറത്തൂന്ന്
ജിദ്ദ തീരത്തേക്ക്
ഒരിടവഴി പണിയൂ

അച്ചപ്പവും ഹൽ‌വയും
പൊന്നും അത്തറും
സ്നേഹവും വാത്സല്യവും
നമുക്ക് കടത്തികൊണ്ടിരിക്കാം

നൂഹിന്റെ പെട്ടകം
അവിടെയുണ്ടെങ്കിൽ
ഈ തീരത്തേക്കയക്കൂ
ആടിനേം കോഴിയേം
ഇണകളോടെയും
മാവും പ്ലാവും തൈകളായും
എക്സ്പോർട്ട് ചെയ്തു തരാം

കുരിശു പേറുന്ന
മിശിഹായെ കാണുമ്പോൾ
ചോദിക്കുക
കിനാവു പേറുന്ന
നിന്റെ കുരിശ്
പാപം പേറുന്ന
മിശിഹായുടെ
കുരിശുമായൊന്ന്
മാറിയെടുക്കാവോ എന്ന്.

May 18, 2009

തൃക്കണ്ണ്

ഒരവയവം
പോലെ
ദേഹത്ത്
ഒട്ടിയങ്ങനെ കിടക്കും

അയലത്തെ
ചേച്ചി
മുറ്റമടിക്കാൻ
കുനിയുന്നതും
കടവിൽ
കുളിക്കാനിറങ്ങുന്നതും
കാറ്റിൽ
സ്കൂൾ കുട്ടികളുടെ
പാവാട ഇളകുന്നതും
എന്തിന്
വദന സുരതം
ചെയ്യുന്ന
കാമുകിയുടെ
മുഖം
പോലും
പെട്ടെന്ന്
കണ്ണുതുറിച്ച്
പകർത്തികളയും
എന്നിട്ട്
നീല പല്ലുള്ള
വായ തുറന്ന്
വിശ്വസിത്തുനു
മുന്നിലങ്ങനെ
പ്രദർശിപ്പിച്ചു നിൽക്കും

Apr 13, 2009

ഞാൻ

എന്റെ പറമ്പിലെ മുരിങ്ങാമരത്തിന്റെ മുകളിൽ നിന്ന് കാണുന്നതാണ് എന്റെ ലോകം - ചെറുകാട്

എന്റെ പറമ്പിലെ മുരിങ്ങാമരത്തിന്റെ മുകളിൽ നിന്ന് കാണുന്നതാണ് എന്റെ ലോകം ,അപ്പുറത്തെ ആലിൻ മുകളിലിരിക്കുന്ന വിഡ്ഡികൾ പറയുന്നു അതിനുമപ്പുറം ഒരു ലോകമുണ്ടെന്ന്.മണ്ടശിരോമണികൾ ഞാനറിയാത്തൊരു ലോകമുണ്ടോ ഈ ലോകത്ത്.
അങ്കിൾ

Mar 31, 2009

ഒരു മാന്ദ്യ കാല കവിത

അനാഥാലയം
എന്ന വാക്കിന്
നരച്ച വെളുത്ത
നിറവും
മങ്ങിയ നീല
പശ്ചാതലവുമായിരുന്നു
മൂക്കളയുടെ മണവും
ദൈന്യത ഭാവവും

പൊടുന്നനെ
ഭൂമി തിരിഞ്
കറങ്ങുകയും
സൂര്യൻ
പടിഞ്ഞാറുദിച്ച്
കിഴക്കോട്ട്
നീങ്ങുകയും
വെളുത്ത രാത്രികളും
കറുത്ത പകലുകളും
ഉണ്ടാവുകയും
ചെയത അന്നു തൊട്ട്
അനാഥാലയത്തിന്
വർണ പ്രതലവും
തിളങ്ങുന്ന നിറവുമായി.
അവകാശങ്ങളെ
ചോദിച്ചു
വാങ്ങുന്നവന്റെ
ആജ്ഞാഭാവവും.

അന്നും
ക്ലോണിംഗിലെ
പിഴവു കൊണ്ടൊരു
മ്യൂട്ടേഷൻ വന്നു പോയ
വെളുത്ത പശുവിന്
വൈക്കോലും പുല്ലും
തിന്നിട്ടും തിന്നിട്ടും
വിശപ്പാറാഞ്ഞ്
മാംസം ഭക്ഷിച്ചു
തുടങ്ങി
എന്നിട്ടവൾ
വെളുത്ത ചാണകവും
കറുത്ത പാലും
ഉത്സർജ്ജിച്ചു.

അപ്പോഴും
അവൾക്ക്
പുറത്തിരുന്നൊരു
കാക്ക
വെളുത്ത
സംസ്കാര പുഴുക്കളെ
അവളുടെ പുറത്തു നിന്നും
കൊത്തി കൊറിച്ചു
കൊണ്ടിരുന്നു.

Mar 16, 2009

മാനം കാണാത്ത പീലി

അന്തി മദ്രസയിലേക്ക്‌
ഓടിയിറങ്ങുമ്പോഴൊക്കെയും
ടോർച്ചെടുക്കാൻ
മറന്നുപോവും.
ഗൾഫിൽ നിന്ന്‌
ഉപ്പ അയച്ച
മഞ്ഞ ശരീരവും
കറുത്ത
ബട്ടണുമുള്ള
സാന്യോ ടോർച്ചിന്
എനിക്കായ്‌
വെളിച്ചം
വിതറാനായില്ല.

ഇടവഴിയിലേക്ക്‌
തിരിയും മുമ്പ്‌
റജീന
നിപ്പോയുടെ
മൂന്ന് കട്ടയിടുന്ന
വെള്ളിക്കാൽ ടോർച്ച്‌
നീട്ടിയടിച്ചു തരും.
ടോർച്ചിന്റെ
മങ്ങിയ വെളിച്ചപ്പൊട്ട്‌
എത്ര തിരഞ്ഞാലും
കാണാനാവില്ല.

എങ്കിലും........
പുറകിൽ
ഇരുട്ടിനുമപ്പുറം
ഒരാൾ
വെളിച്ചം വീശുന്നുവല്ലോ
എന്നൊരു
ആശ്വാസപ്പെടലിൽ
വീട്ടിലേക്കോടും.

മദ്രസക്കിടയിൽ
ഇശാവാങ്ക്‌ വിളിക്കാൻ
മൊല്ലാക്ക
പള്ളിയിൽ പോകുന്നേരം
അഞ്ചും പത്തും
പൈസ പങ്കു ചേർത്ത്‌
മരക്കാർകാക്കാന്റെ
വീട്ടിൽ നിന്ന്
കൽക്കം വാങ്ങും
ആങ്കുട്ടികൾ.

ഉപ്പുചേർത്ത
പച്ചക്കുരുമുളകിനും
ചീനിക്കക്കും
ചാമ്പക്കക്കും
കൽക്കം കൊണ്ട്‌
ബാർട്ടർ വിനിമയം
തീർക്കും പെങ്കുട്ടികൾ.

ലീഡർ ആയി
പോയതുകൊണ്ടുമാത്രം
മൊല്ലാക്കയുടെ
അഭാവത്തിൽ
മുണ്ടുന്നവരുടെ
പേരെഴുതണം.
ആ നാമാവലിയിൽ
പേരു വരാതിരിക്കാൻ
പെൻസിലും
റബ്ബറും
റീഫില്ലും
കൈക്കൂലിയും
കാണിക്കയുമാകും.

എട്ടാം ക്ലാസിൽ നിന്ന്‌
പണവും പണ്ടവും
വാങ്ങാത്ത
അറബി കെട്ടിക്കൊണ്ടു
പോകുന്നതിനും
തലേയാഴ്ച
റജീന
കാണിക്ക വെച്ചത്‌
ഒരു മയിൽപ്പീലി ...
"മാനം കാണാതെ
വെച്ചേക്കണം പെറ്റുകൂട്ടുമെന്നും".

അറബി കൊണ്ടോയതിന്റെ
പിറ്റേമാസം
അവളുടെ വീട്‌ പുല്ലുമാറ്റി
ഓടുമേഞ്ഞു.
മൂന്നരയാണ്ടറുതിക്കുശേഷം
ബസ്സ്റ്റോപ്പിൽ നിന്ന്
പൊട്ടിയ പല്ലിന്റെ
കറുത്ത
പൊട്ടുമായി വെളുക്കെ
ചിരിച്ചു അവൾ.
പുറകിൽ തൂങ്ങുന്ന
മൂന്നുകിടാങ്ങൾ.
മുസായഫിന്റെ
യാസീനേടിൽ
അന്ന് വെച്ചെന്റെ
മയിൽപീലി പോലെ
പിന്നെ
ഇവളും മാനം
കണ്ടിട്ടുണ്ടാവില്ല,
പെറ്റുകൂട്ടുന്നങ്ങനെ...

മാനത്തുദിക്കുന്ന
നിലാവിന്റെ
ഇത്തിരി വെട്ടം
പോലുമില്ലാത്ത
ആ അന്ധകാരത്തിൽ
മൂന്ന് കട്ടയുടെ
വെള്ളിക്കാൽ ടോർച്ച്‌
അവൾക്കാരെങ്കിലും
നീട്ടിയടിച്ചു
കൊടുത്തിരുന്നോ എന്തോ?

Dec 16, 2008

കാഗസ് കി കഷ്ടി (കടലാസു വഞ്ചി)

എടുക്കാം
തിരിച്ചെടുക്കാം
ധനവും യശ്ശസും
തിരിച്ചെടുക്കാം
എൻ താരുണ്യവും
പറിച്ചെടുക്കാം
തരൂ പകരം തിരിച്ചു തരൂ
മഴനനയിച്ചൊരെൻ
ബാല്യ ദിനങ്ങളെ
ആ കടലാസു വഞ്ചിയും
മഴച്ചാറലും

അവൾ,ഗ്രാമീണപഴമ തൻ
അടയാളമായവൾ
അവൾ.ബാല്യങ്ങൾ
ഞങ്ങൾ
മുത്തശ്ശിയെന്നു വിളിച്ചവൾ
അവൾ,മാലാഖ തൻ ഗീതം
വാക്കുകളിലെറ്റിയോൾ
അവൾ,ദശകങ്ങൾ വദനത്തിൽ
ചുളിവായ് വരഞവൾ
ആവില്ല മായ്ചാലും
മറക്കുവാനാവില്ല
നീളുന്ന കഥയും
ചുരുങ്ങുന്ന രാത്രികളും

ആ കടലാസു തോണിയും
മഴച്ചാറലും

പോള്ളുന്ന വെയിലിൽ
കിളികളെ പിടിച്ചും
ശലഭങ്ങൾ തൻ
പിറകെ കുതിച്ചും
പാവകലാണത്തിൽ
തമ്മിൽ കലഹിച്ചും
തിരയുന്ന കണ്ണുകളിൽ
നിന്നകന്നൊളിച്ചും
കിലുകിലെ നാദം
മുഴക്കുന്ന വളകളും
വളപ്പൊട്ട് തീർത്തൊരു
മുറിവിന്റെ പാടും

കടലാസു വഞ്ചിയും
മഴച്ചാറലും

കുന്നിൻ
നെറുകയിൽ
കളിവീട് തീർത്തും.
നമ്മുടെ,
കളങ്കങ്ങളില്ലാത്ത
ആശതൻ ചിത്രവും
സ്വപ്നവുംകളിക്കോപ്പു
മാത്രമാം ജീവനും.

ദുനിയാവിൻ
ദുഖവും
ബന്ധ്ത്തിൻ
ബന്ധനവും
തീർക്കാത്തൊരാ
കാലമെത്ര മനോഹരം

Dec 6, 2008

വേശ്യ

നിസ്സഹായതയുടെ
മകൾ.
തെറിഭാഷ
തന്റേടിയാവാനുള്ള
ചമയം.
ചമയത്തിനടിയിൽ
ഭാവം ദൈന്യത.
എങ്കിലും
മനസ്സുതട്ടി
പറയും
എന്നും
തേവിട്ശ്ശി മോൻ