Aug 20, 2009

കണ്ണാ‍ടി - ആതമ കവിത

കണ്ണാടിക്കുള്ളിൽ
ഉടൽ
ഉടയുകയാണെപ്പോഴും
എത്രയണിണൊരുങ്ങിയാലും
ചമയങ്ങളൊന്നും
കാണാനാവുന്നില്ല
നഗനത,
വെറും നഗനത
തൊലിയും മാംസവും
തുളഞ്ഞ്
ഹൃദയം
വെളിവാകുന്ന
അറപ്പുളവാക്കുന്ന
നഗനത.

Jun 26, 2009

TO : ഉപ്പ@ഗൾഫ്

മൂസായുടെ വടി കളഞ്ഞു
കിട്ടുകയാണെങ്കിൽ
കൂട്ടായി കടപ്പുറത്തൂന്ന്
ജിദ്ദ തീരത്തേക്ക്
ഒരിടവഴി പണിയൂ

അച്ചപ്പവും ഹൽ‌വയും
പൊന്നും അത്തറും
സ്നേഹവും വാത്സല്യവും
നമുക്ക് കടത്തികൊണ്ടിരിക്കാം

നൂഹിന്റെ പെട്ടകം
അവിടെയുണ്ടെങ്കിൽ
ഈ തീരത്തേക്കയക്കൂ
ആടിനേം കോഴിയേം
ഇണകളോടെയും
മാവും പ്ലാവും തൈകളായും
എക്സ്പോർട്ട് ചെയ്തു തരാം

കുരിശു പേറുന്ന
മിശിഹായെ കാണുമ്പോൾ
ചോദിക്കുക
കിനാവു പേറുന്ന
നിന്റെ കുരിശ്
പാപം പേറുന്ന
മിശിഹായുടെ
കുരിശുമായൊന്ന്
മാറിയെടുക്കാവോ എന്ന്.

May 18, 2009

തൃക്കണ്ണ്

ഒരവയവം
പോലെ
ദേഹത്ത്
ഒട്ടിയങ്ങനെ കിടക്കും

അയലത്തെ
ചേച്ചി
മുറ്റമടിക്കാൻ
കുനിയുന്നതും
കടവിൽ
കുളിക്കാനിറങ്ങുന്നതും
കാറ്റിൽ
സ്കൂൾ കുട്ടികളുടെ
പാവാട ഇളകുന്നതും
എന്തിന്
വദന സുരതം
ചെയ്യുന്ന
കാമുകിയുടെ
മുഖം
പോലും
പെട്ടെന്ന്
കണ്ണുതുറിച്ച്
പകർത്തികളയും
എന്നിട്ട്
നീല പല്ലുള്ള
വായ തുറന്ന്
വിശ്വസിത്തുനു
മുന്നിലങ്ങനെ
പ്രദർശിപ്പിച്ചു നിൽക്കും

Apr 13, 2009

ഞാൻ

എന്റെ പറമ്പിലെ മുരിങ്ങാമരത്തിന്റെ മുകളിൽ നിന്ന് കാണുന്നതാണ് എന്റെ ലോകം - ചെറുകാട്

എന്റെ പറമ്പിലെ മുരിങ്ങാമരത്തിന്റെ മുകളിൽ നിന്ന് കാണുന്നതാണ് എന്റെ ലോകം ,അപ്പുറത്തെ ആലിൻ മുകളിലിരിക്കുന്ന വിഡ്ഡികൾ പറയുന്നു അതിനുമപ്പുറം ഒരു ലോകമുണ്ടെന്ന്.മണ്ടശിരോമണികൾ ഞാനറിയാത്തൊരു ലോകമുണ്ടോ ഈ ലോകത്ത്.
അങ്കിൾ

Mar 31, 2009

ഒരു മാന്ദ്യ കാല കവിത

അനാഥാലയം
എന്ന വാക്കിന്
നരച്ച വെളുത്ത
നിറവും
മങ്ങിയ നീല
പശ്ചാതലവുമായിരുന്നു
മൂക്കളയുടെ മണവും
ദൈന്യത ഭാവവും

പൊടുന്നനെ
ഭൂമി തിരിഞ്
കറങ്ങുകയും
സൂര്യൻ
പടിഞ്ഞാറുദിച്ച്
കിഴക്കോട്ട്
നീങ്ങുകയും
വെളുത്ത രാത്രികളും
കറുത്ത പകലുകളും
ഉണ്ടാവുകയും
ചെയത അന്നു തൊട്ട്
അനാഥാലയത്തിന്
വർണ പ്രതലവും
തിളങ്ങുന്ന നിറവുമായി.
അവകാശങ്ങളെ
ചോദിച്ചു
വാങ്ങുന്നവന്റെ
ആജ്ഞാഭാവവും.

അന്നും
ക്ലോണിംഗിലെ
പിഴവു കൊണ്ടൊരു
മ്യൂട്ടേഷൻ വന്നു പോയ
വെളുത്ത പശുവിന്
വൈക്കോലും പുല്ലും
തിന്നിട്ടും തിന്നിട്ടും
വിശപ്പാറാഞ്ഞ്
മാംസം ഭക്ഷിച്ചു
തുടങ്ങി
എന്നിട്ടവൾ
വെളുത്ത ചാണകവും
കറുത്ത പാലും
ഉത്സർജ്ജിച്ചു.

അപ്പോഴും
അവൾക്ക്
പുറത്തിരുന്നൊരു
കാക്ക
വെളുത്ത
സംസ്കാര പുഴുക്കളെ
അവളുടെ പുറത്തു നിന്നും
കൊത്തി കൊറിച്ചു
കൊണ്ടിരുന്നു.

Mar 16, 2009

മാനം കാണാത്ത പീലി

അന്തി മദ്രസയിലേക്ക്‌
ഓടിയിറങ്ങുമ്പോഴൊക്കെയും
ടോർച്ചെടുക്കാൻ
മറന്നുപോവും.
ഗൾഫിൽ നിന്ന്‌
ഉപ്പ അയച്ച
മഞ്ഞ ശരീരവും
കറുത്ത
ബട്ടണുമുള്ള
സാന്യോ ടോർച്ചിന്
എനിക്കായ്‌
വെളിച്ചം
വിതറാനായില്ല.

ഇടവഴിയിലേക്ക്‌
തിരിയും മുമ്പ്‌
റജീന
നിപ്പോയുടെ
മൂന്ന് കട്ടയിടുന്ന
വെള്ളിക്കാൽ ടോർച്ച്‌
നീട്ടിയടിച്ചു തരും.
ടോർച്ചിന്റെ
മങ്ങിയ വെളിച്ചപ്പൊട്ട്‌
എത്ര തിരഞ്ഞാലും
കാണാനാവില്ല.

എങ്കിലും........
പുറകിൽ
ഇരുട്ടിനുമപ്പുറം
ഒരാൾ
വെളിച്ചം വീശുന്നുവല്ലോ
എന്നൊരു
ആശ്വാസപ്പെടലിൽ
വീട്ടിലേക്കോടും.

മദ്രസക്കിടയിൽ
ഇശാവാങ്ക്‌ വിളിക്കാൻ
മൊല്ലാക്ക
പള്ളിയിൽ പോകുന്നേരം
അഞ്ചും പത്തും
പൈസ പങ്കു ചേർത്ത്‌
മരക്കാർകാക്കാന്റെ
വീട്ടിൽ നിന്ന്
കൽക്കം വാങ്ങും
ആങ്കുട്ടികൾ.

ഉപ്പുചേർത്ത
പച്ചക്കുരുമുളകിനും
ചീനിക്കക്കും
ചാമ്പക്കക്കും
കൽക്കം കൊണ്ട്‌
ബാർട്ടർ വിനിമയം
തീർക്കും പെങ്കുട്ടികൾ.

ലീഡർ ആയി
പോയതുകൊണ്ടുമാത്രം
മൊല്ലാക്കയുടെ
അഭാവത്തിൽ
മുണ്ടുന്നവരുടെ
പേരെഴുതണം.
ആ നാമാവലിയിൽ
പേരു വരാതിരിക്കാൻ
പെൻസിലും
റബ്ബറും
റീഫില്ലും
കൈക്കൂലിയും
കാണിക്കയുമാകും.

എട്ടാം ക്ലാസിൽ നിന്ന്‌
പണവും പണ്ടവും
വാങ്ങാത്ത
അറബി കെട്ടിക്കൊണ്ടു
പോകുന്നതിനും
തലേയാഴ്ച
റജീന
കാണിക്ക വെച്ചത്‌
ഒരു മയിൽപ്പീലി ...
"മാനം കാണാതെ
വെച്ചേക്കണം പെറ്റുകൂട്ടുമെന്നും".

അറബി കൊണ്ടോയതിന്റെ
പിറ്റേമാസം
അവളുടെ വീട്‌ പുല്ലുമാറ്റി
ഓടുമേഞ്ഞു.
മൂന്നരയാണ്ടറുതിക്കുശേഷം
ബസ്സ്റ്റോപ്പിൽ നിന്ന്
പൊട്ടിയ പല്ലിന്റെ
കറുത്ത
പൊട്ടുമായി വെളുക്കെ
ചിരിച്ചു അവൾ.
പുറകിൽ തൂങ്ങുന്ന
മൂന്നുകിടാങ്ങൾ.
മുസായഫിന്റെ
യാസീനേടിൽ
അന്ന് വെച്ചെന്റെ
മയിൽപീലി പോലെ
പിന്നെ
ഇവളും മാനം
കണ്ടിട്ടുണ്ടാവില്ല,
പെറ്റുകൂട്ടുന്നങ്ങനെ...

മാനത്തുദിക്കുന്ന
നിലാവിന്റെ
ഇത്തിരി വെട്ടം
പോലുമില്ലാത്ത
ആ അന്ധകാരത്തിൽ
മൂന്ന് കട്ടയുടെ
വെള്ളിക്കാൽ ടോർച്ച്‌
അവൾക്കാരെങ്കിലും
നീട്ടിയടിച്ചു
കൊടുത്തിരുന്നോ എന്തോ?