Apr 2, 2008

അവളുമാര്‍

അന്ന് (അവളുടെ ഹൃദയത്തില്‍ ഭാവനയുടെ മരം വളര്‍ന്നു വരുന്നുണ്ടായിരുന്നു)

വാര്‍ത്തകളുടെ മേലീല്‍ക്കൂടെ കാഴ്ചയരിയിപ്പിക്കുന്ന ഉണ്ണിയുടെ നട്ടെല്ലിനു മുകളില്‍ കൂടി ഒരു കറുത്ത എട്ടുകാലി അരിച്ചങ്ങനെ കയറുന്നത്‌ മിനിമോള്‍ വെറുതെയങ്ങനെ കണ്ടിരുന്നു.
"കറുത്ത എട്ടുകാല്യോ? ഇവിടെ ആദ്യമായിട്ടാണല്ലോ അത്തരം ഒന്ന്. ആ അണ്ടിക്കാട്ടീന്ന് ഇറങ്ങി വന്നതാവും"

"ദെ നിന്റെ പൊറത്തൊരു ഉറ്യേലി"
"ഈഹ്‌" എവടെ?

ചാടി എണ്ണീറ്റ്‌ തട്ടുന്ന ഉണ്ണിയുടെ കൈവിരലുകള്‍ എട്ടുകാലിയുടെ ശരീരത്തിലൂടെ കടന്നു പോവുന്നതും അതിന്‌ ഒന്നും പറ്റാതിരിക്കുന്നും കൌതുകത്തോടെ മിനീമോള്‍ നോക്കി നിന്നു,

"പറ്റിക്ക്യാ"
അടുത്തിരുന്ന മായ്‌കാ റബ്ബറെടുത്ത്‌ അവന്‍ എറിഞ്ഞത്‌ നെറ്റിയില്‍ കൊണ്ടപ്പോള്‍ പോലും അവള്‍ എട്ടുകാലിയുടെ വഴുവഴുപ്പുള്ള നീണ്ട കാലിലേക്ക്‌ നോക്കിയിരുന്നു.


ഉണ്ണി വീണ്ടും കണ്ണുകള്‍ കൊണ്ട്‌ പത്രത്തിലെ വാര്‍ത്തകളെ പീഡിപ്പിക്കാന്‍ തുടങ്ങി.

വാക്കുകളെ നിശബ്ദമായി കണ്ണുകള്‍ കൊണ്ട്‌ പരതുമ്പോഴും ശബ്ദമാനമായി അവന്‍ വേറേ എന്തൊക്കെയോ പറഞ്ഞു കൊണ്ടുമിരുന്നു.
"അവളുമാര്‍ക്കൊക്കെ അങ്ങനെ വേണം. ഒരാളു വന്ന് വിളിക്കുമ്പോ കൂടെ പോവാ, പത്തും നാപതും അളുള്‍ വന്നപ്പൊ മിണ്ടാനും നെലവിളിക്കാനും ആയില്യാ ന്നൊക്കെ പറ്യാ.ഒക്കെ കഴിഞ്ഞ്‌ കേസും കൂട്ടോം......"

അപ്പ്പോഴേക്കും കറുത്ത എട്ടുകാലി വലിഞ്ഞു കേറി അവന്റെ തലക്കു പുറകില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു, ഒരു രൂപ വട്ടത്തില്‍"

അതിന്റെ വഴു വഴുപ്പുള്ളതും വൃത്തിഹീനവുമായ കാലുകള്‍ അവന്റെ തലയോടു പിളര്‍ത്തി അവനെ മസ്തിഷ്ക്കത്തിലേക്ക്‌ ആഴ്‌ന്നങ്ങനെ പോവുന്നു.

അതിന്റെ എട്ടാം കാലിനുമാത്രം ഇത്തിരി നീളം കൂടുതലുള്ളതായി മിനിമോള്‍ക്ക്‌ തോന്നി.
\"ദേ ആ എട്ടാം കാല്‍ പിന്നേം നീളുന്നു."

"നെന്നക്കെന്തിന്റെ കേടാടീ. വട്ടായോ? പകലിരുന്ന് സ്വപനം കാണുന്നു." ഉണ്ണിയൊരു കളിയാക്കി ചിരികൊണ്ട്‌ ചോദിച്ചു.
ആ എട്ടാം കാല്‍ വീണ്ടും വീണ്ടും നീണ്ട്‌ അവന്റെ ഹൃദയത്തോടടുക്കുന്നു.അതിന്‍ നിന്ന് പശിമള്ളൊരു കറുത്തൊരു നൂല്‍ പുറത്തേക്ക്‌ നീണ്ടു വരുന്നു. ഇതെന്ത്‌ എട്ടുകാലി? കാലില്‍ നിന്നും നൂലോ.?


ഉണ്ണി ആ വാര്‍ത്ത വിട്ടു കളഞ്ഞ ലക്ഷണമില്ല അവന്‍ വീണ്ടു കമന്റെറ്ററി തുടങ്ങിയിരിക്കുന്നു.

"അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കൊണ്ട്‌ പോയപ്പോ കുതറി ഓടി രക്ഷപ്പെടാമായിരുന്നില്ലേ അവള്‍ക്ക്‌ അല്ലേലും അവളുമൊരൊക്കെ വേണ്ടാന്ന് വെച്ച്ട്ടന്നെ എറങ്ങ്‌ണതാവും"

ആ കറുത്ത നൂലുകൊണ്ട അതിപ്പോ വല നെയ്യാന്‍ തുടങ്ങിയിരിക്കുന്നു.ഒരു കാലുകൊണ്ട്‌ വലനെയ്യുന്നത്‌ കാണാനും ഒരു രസം.പതുക്കെ അത്‌ വല കൊണ്ട്‌ അവന്റെ ഹൃദയത്തെ വലിഞ്ഞു മുറുക്കാന്‍ തുടങ്ങി. ഇപ്പൊ ഹൃദയത്തിന്‌ നല്ല കറുത്ത നിറം.

****
ഈയടുത്ത്‌ (അന്നൊക്കെ അവളുടെ ഹൃദയത്തിലെ ഭാവനാ മരത്തില്‍ കിളികള്‍ കൂടു കൂട്ടിയിരുന്നു.അന്ന് അവള്‍ വല്ലത്ത മാനസിക സംഘര്‍ഷവും വിഷാദവും അനുഭവിച്ചിരുന്നു.)

ഉണ്ണി സ്ക്രീനിലെ സിനിമയിലേക്ക്‌ സാകൂതം നോക്കിയിരിക്കുന്നു.സലീം കുമാര്‍ സിനിമയിലങ്ങനെ ഒഴുകയാണ്‌ പുഴപോലെ. എത്ര വര്‍ഷം കൂടിയിട്ടാണ്‌ ഉണ്ണീനെ കാണുന്നത്‌. അപ്പോഴും ഒരു രൂപ വട്ടത്തില്‍ അവന്റെ തലക്കു പുറകില്‍ ആ എട്ടുകാലി കറുത്ത കാലുകളും ആഴ്‌ത്തി ഒരു രൂപ വട്ടത്തിലങ്ങനെ പറ്റി പിടിച്ച്‌ കെടക്കുന്നുണ്ടായിരുന്നു.

"അവന്‍ തന്നെ, അവളെകൊണ്ട്‌ ഒന്നിനുമാവില്ല, മിണ്ടാന്‍ പോലും. അവളുമാര്‍ പാവങ്ങള്‌. അവന്മാരെയൊക്കെ" ഉണ്ണിയുടെ കണ്ണുകളി രോഷം തിളച്ചു. ആ ചൂട്‌ പൊള്ളിച്ചിട്ടാവണം എട്ടുകാലിയുടെ എട്ടാം കാല്‍ പതുക്കെ വലിയുന്നു. ചുരുങ്ങി ചുരുങ്ങി വരുന്നു.മസ്തിഷ്‌കത്തിലാഴ്‌ത്തിയ മറ്റു കാലുകളും ഇളകി തുടങ്ങുന്നു." ഹൃദയത്തെ വരിഞ്ഞ വലയുടെ കണ്ണികളുരുകുന്നു.
******
ഇന്ന് (അവള്‍ ഹൃദയത്തിലെ ഭാവനയുടെ മരത്തെ വേരോടെ പിഴുതു കളഞ്ഞിരിക്കുന്നു)

മാഗസിനിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ഉണ്ണിയെ കാണാന്‍ നല്ല ചന്തമൊക്കെയുണ്ടെന്ന് മിനിമോള്‍ നിരീക്ഷിച്ചു.

അവനങ്ങനെ വായിക്കുകയാണ്‌ "ഒരു മകള്‍ മാത്രം അന്തസ്സും അഭിമാനവും ഇല്ലാത്തവളായി" .വായിച്ചങ്ങനെ പോവുമ്പോള്‍ ആത്മ നിന്ദ അവന്റെ കണ്ണിലൂടെ ഒഴുകിയിറങ്ങി ബാഷ്പമാവുന്നത്‌ മിനി കണ്ടു. ബാഷ്പം തട്ടിയപ്പോഴാവണം എട്ടുകാലി ഒന്നിളകി. പിന്നെ പതുകെ മസ്തിഷ്കത്തില്‍ നിന്ന് അതിന്റെ കാലുകള്‍ ഊരിയെടുക്കാന്‍ തുടങ്ങി .പതുക്കെ എഴഞ്ഞ്‌ നട്ടെല്ലിലൂടെ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി.
"ദേ നെന്റെ ബാക്കിലൊരു എട്ടുകാലി"


"ഷിറ്റ്‌" എവടെ?

ചാടി എണ്ണീറ്റ്‌ തട്ടുന്ന ഉണ്ണിയുടെ കൈവിരലുകള്‍ എട്ടുകാലിയുടെ ശരീരത്തിലൂടെ കടന്നു പോവുന്നതും അതിന്‌ ഒന്നും പറ്റാതിരിക്കുന്നും കൌതുകത്തോടെ മിനീ നോക്കി നിന്നു,

"പറ്റിക്ക്യാ"
അടുത്തിരുന്ന എറേസിംഗ്‌ റബ്ബറെടുത്ത അവന്‍ എറിഞ്ഞത്‌ നെറ്റിയില്‍ കൊണ്ടപ്പോള്‍ പോലും അവള്‍ എട്ടുകാലി വഴുത്ത കാലുകളും നീട്ടി താഴേേക്ക്‌ അരിച്ചിറങ്ങുന്നത്‌ മിനി കൌതുകത്തോടെ നോക്കി ഇരുന്നു.

പിന്നെ അത്‌ ഫ്ലാറ്റിന്റെ വിന്‍ഡൊയ്യിലൂടെ താഴെ ജനത്തിരക്കിലേക്ക്‌ അതിന്റെ നീണ്ട എട്ടാം കാല്‍ നീട്ടുന്നതും ജങ്ങങ്ങള്‍ക്ക്‌ മീതേക്കൂടെ ഒരു കറുത്ത വല നെയ്യുന്നതും അവള്‍ നോക്കിയിരുന്നു.

" ദേ അതിന്റെ വലക്കെന്തൊരു നീട്ടാ . എത്ര പേരാ അതില്‍ കുടുങ്ങിയേര്‍ക്കെണേ.."


"നെന്നക്കെന്തിന്റെ കേടാടീ. കഥ എഴുതണമ്ന്ന്ണ്ടോ?? പകലിരുന്ന് പിചും പേയും പറയണ്‌ ." ഉണ്ണിയൊരു പരിഹാസ ചിരികൊണ്ട്‌ ചോദിച്ചു.

അപ്പൊ ജനലില്‍കൂടെ അടുത്തുള്ള ടെറസിന്‍ മുകളിളെക്ക്‌ അവള്‍ ചര്‍ദ്ദിച്ചു. ആ ചര്‍ദിലില്‍ പിഴുതുമാറ്റപ്പെട്ട മരകഷ്ണങ്ങളായിരുന്നു നിറയെ.

11 comments:

ശെഫി said...

തോന്നിച്ചത്‌: ഇഞ്ചിയുടെ അവറ്റകള്‍ എന്ന പോസ്റ്റ്‌.

കടപ്പാട്‌: ഇഞ്ചിക്കും ആ പോസ്റ്റിനും
നാളെ ഞാന്‍ ഒരു മാസത്തെ അവധിക്ക്‌ നാട്ടില്‍ പോവുന്നു. ഇന്റര്‍നെറ്റിനേയും കണക്റ്റീവിറ്റിയേയും കുറിച്ച്‌ സംശയമുണ്ട്‌.ഇല്ലേങ്കില്‍ ഒരു ഇടവേള

നിലാവര്‍ നിസ said...

പൊള്ളിച്ചു..

G.MANU said...

ഒരു നല്ല കഥാകൃത്തിനെ കണ്ടു ഇതില്‍

കൊള്ളുന്ന കഥ..(എട്ടുകാലികള്‍ പെരുകുകയല്ലേ മാഷെ)

Sandeep PM said...

ശെഫി ...വായിച്ചു.
നല്ല തുടക്കം

Sanal Kumar Sasidharan said...

ഒന്നൂടീം ശരിയാവാനുണ്ടെന്നൊരു തോന്നല്‍.
സങ്കേതവും പഴയതാണ്.ഫ്ലാഷ് കട്ടുകള്‍..

ദിലീപ് വിശ്വനാഥ് said...

മോശമായില്ല ശെഫി. ഒന്നുകൂടി മുറുക്കാമായിരുന്നു, വിഷയം ഇതായതുകൊണ്ട്.
എന്നാലും എനിക്ക് ഇഷ്ടപെട്ടു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കഥാതന്തു നന്നായിട്ടുണ്ട്.

നാട്ടിലേക്കുള്ള യാത്ര സുഖമാവട്ടെ, അവധിദിനങ്ങളും

മാണിക്യം said...

" ദേ ബഡായികള്‍!
ഇതിന്റെ വലക്കെന്തൊരു നീട്ടാ .
എത്ര പേരാ ഇതില്‍ കുടുങ്ങിയേര്‍ക്കെണേ.."

"ദേ ആ എട്ടാം കാല്‍ പിന്നേം നീളുന്നു."

"നീണ്ട് നീണ്ട് ഒരു മാസത്തെ നീട്ടം!
ഇല്ലേങ്കില്‍ വഴുവഴുപ്പുള്ള നീണ്ട കാലിലേക്ക്‌ നോക്കിക്കേ.........."

കൊള്ളാം ശെഫി!
എന്തൊക്കെയോ ഉണ്ട് ഈ ഭാവനയുടെ മരത്തില്‍ ഹൃദയത്തെ വലിഞ്ഞു മുറുക്കാന്‍ മാത്രം!
ആശംസകള്‍....!

“ഒരു വലിയ കടം”.മാണിക്യം

ഹരിശ്രീ said...

ശെഫീ,

കഥ അസ്സലായിട്ടുണ്ട്.....

ആശംസകള്‍....

നജൂസ്‌ said...

വിലയിരുത്താന്‍ ഞാനാളല്ല. എനിക്കറിയില്ല. വായിച്ചു ഇഷ്ടായി. ഇഞ്ജിടെ Post വായിച്ചാല്‍ ചിലപ്പൊ ഒന്നൂടെ Clear ആവും. വിലപിക്കുന്ന അവശകഥാപാത്രങ്ങളില്‍ തുടങ്ങി ഇതു വരെ നിന്റെ കഥയെയാണ്‌ കവിതയെക്കാള്‍ എനിക്കിഷ്ടം.

വരാം

മുഹമ്മദ് ശിഹാബ് said...

മോശമായില്ല ശെഫി. ഒന്നുകൂടി മുറുക്കാമായിരുന്നു,